കട്ടപ്പന: ഉപ്പുതറയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി.
ഉപ്പുതറ എം.സി കവല, മലയക്കാവിൽ സുബിന്റെ ഭാര്യ രജനി (37) യെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒളിവിൽപോയ ഭർത്താവ് സുബിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരും തമ്മിൽ തർക്കം പതിവായിരുന്നു, സ്ഥിരമായിട്ടുള്ള വഴക്കിൽ രണ്ടുപേരും പിണങ്ങി നിൽക്കുകയായിരുന്നു,
ഇതുസംബന്ധിച്ച് ഉപ്പുതറ പൊലീസിൽ കേസും നിലവിലുണ്ട്.
ഒരു മാസം മുമ്പാണ് ഉപ്പുതറയിലുള്ള വീട്ടിൽ ഇരുവരും വീണ്ടും ഒരുമിച്ച് താമസം തുടങ്ങിയത്. ചൊവ്വാഴ്ച ഇവരുടെ ഇളയ മകൻ സ്കൂളിൽനിന്ന് വന്നപ്പോൾ രജനി അനക്കമില്ലാതെ കിടക്കുന്നതു കണ്ടു. മകൻ ഉറക്കെ നിലവിളിച്ചതോടെ സമീപത്തുള്ളവർ ഓടിയെത്തി സംഭവം സമീപവാസിയായ ഗ്രാമപഞ്ചായത്ത് അംഗം ബിജു ചെമ്പ്ലാവനെ അറിയിക്കുകയും തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ രജനി തലക്ക് മാരകമായി പരിക്കേറ്റാണ് മരിച്ചത് എന്ന് സ്ഥിരീകരിച്ചു.
ഇന്നലെ ഉച്ചക്ക് ഒന്നരയോടെ ഭർത്താവ് സുബിൻ പരപ്പിൽനിന്ന് ബസ്സിൽ കയറി പോകുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. ഇയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. സുബിനും രജനിക്കും 3 മക്കളാണുള്ളത്. മൂവരും വിദ്യാർഥികളാണ്
അനീഷ് അരീക്കോട്
