ദുബായ് റോഡിൽ ഗന്തൂത്തിനടുത്തുണ്ടായ വാഹനാപകടത്തിൽ പൊലിഞ്ഞുപോയ ഒരേ കുടുംബത്തിലെ നാലു കണ്മണികൾക്ക് ഇന്ന്(ചൊവ്വ) ദുബായുടെ മണ്ണിൽ അന്ത്യനിദ്ര.
കൊണ്ടോട്ടി കിഴിശ്ശേരി പുളിയക്കോട് സ്വദേശി അബ്ദുൽ ലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്സാനയുടെയും മക്കളായ അഷാസ്(14), അമ്മാർ(12), അസാം(8), അയാഷ്(5) എന്നിവരുടെ മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 4:00 മണിക്ക് ദുബായ് മുഹൈസിന 2ലെ(സോണാപൂർ) അൽ ഷുഹാദ പള്ളിയിൽ നടക്കും.
ശേഷം പള്ളിക്ക് സമീപമുള്ള കബർസ്ഥാനിൽ നാലു സഹോദരങ്ങളുടെയും ഖബറടക്കം നടക്കും. ഇതിന് മുമ്പായി അബുദാബിയിലും പ്രാർഥന നടക്കും. നാടിനെ നടുക്കിയ വിയോഗത്തിൽ അന്ത്യോപചാരമർപ്പിക്കാൻ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയതിട്ടുള്ളത്.
അബുദാബി ലിവ ഫെസ്റ്റിവലിന് പോയി മടങ്ങിയ കുടുംബമാണ് ഞായറാഴ്ച് പുലർച്ചെ അപകടത്തിൽപ്പെട്ടത്. മൂന്ന് കുട്ടികളും ഇവരുടെ വീട്ടുജോലിക്കാരി തിരൂർ ചമ്രവട്ടം സ്വദേശിനി ബുഷ്റ(48)യും അപകടം നടന്ന ദിവസം തന്നെ മരിച്ചു. ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന അസാം ഇന്നലെ രാത്രിയോടെയാണ് മരിച്ചത്.
പരുക്കേറ്റ അബ്ദുൽ ലത്തീഫും റുക്സാനയും ഏക മകൾ ഇസ്സയും അബുദാബി ഷെയ്ഖ് ഷഖ്ബൂത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ അബ്ദുൽ ലത്തീഫിന്റെയും ഇസ്സയുടെയും ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. റുക്സാന ശസ്ത്രക്രിയകൾക്ക് വിധേയയായി.
കുടുംബം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡ് ഡിവൈഡറിലിടിച്ച് മറിഞ്ഞാണ് അപകടം.
ഏറക്കാലമായി അബുദാബിയിലായിരുന്നു അബ്ദുൽ ലത്തീഫ് ജോലി ചെയ്തിരുന്നത്. ഭാര്യ റുക്സാനയുടെ കുടുംബവും അബുദാബിയിലാണ്. രണ്ടു വർഷത്തോളമായി അബ്ദുൽ ലത്തീഫ് സൗദിയിലാണു ജോലി ചെയ്യുന്നത്. അവധിയായതിനാൽ ഒന്നിച്ചുള്ള യാത്രയിലായിരുന്നു ഇന്നലെ കുടുംബം. വീട്ടിൽ ജോലി ചെയ്യുന്ന ചമ്രവട്ടം സ്വദേശിനി ബുഷറയും കൂടെയുണ്ടായിരുന്നു. അബൂബക്കർ ഹാജിയുടെയും കദീജയുടെയും മകനാണ് അബൽ ലത്തീഫ്. രണ്ടു മാസം മുൻപാണ് മാതാപിതാക്കളുടെ അടുത്തെത്തി മടങ്ങിയത്.
